പിളര്‍പ്പിലെ പാഠങ്ങള്‍
ജലീല്‍ പി അത്തോളി

ലോകത്തിന്റെ ഏതു കോണില്‍ നടക്കുന്ന ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളെയും 
തല്ലിക്കെടുത്തുന്നതില്‍ ഇസ്‌ലാം വിരുദ്ധശക്തികള്‍ ജാഗരൂകരാണ് എന്ന യാഥാര്‍ഥ്യത്തെ 
മുന്നില്‍ വെച്ചുകൊണ്ടാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളര്‍പ്പിനെയും 
നോക്കിക്കാണേണ്ടത്. പിളര്‍പ്പിന് കാരണമായ ദുരാരോപണങ്ങള്‍ ഉയര്‍ത്തുകയും അതിന് 
നെടുനായകത്വം വഹിക്കുകുയം ചെയ്ത സുബൈര്‍ മങ്കട, കെ കെ
 സക്കരിയ്യ സ്വലാഹി എന്നിവര്‍ ഉയര്‍ത്തിയ വാദങ്ങളും നിലപാടുകളും പലപ്പോഴും 
ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെതായിരുന്നില്ല. മറിച്ച് അത് ഈ നവോത്ഥാന ധാരയെ അങ്ങേയറ്റം 
ക്ഷീണിപ്പിക്കുന്നതായിരുന്നു.
ആദ്യത്തെയാള്‍ പ്രവാചക മാതൃകയെന്നാല്‍ ആടുവളര്‍ത്തലാണെന്ന് ധരിച്ചുവശായി എല്ലാവിധ 
സാമൂഹിക ബന്ധങ്ങളെയും അറുത്തുമാറ്റി കാടുകയറി. ചെറുതെങ്കിലും ഒരു അനുയായി 
വൃന്ദത്തെ അദ്ദേഹം വശത്താക്കി. രണ്ടാമത്തെയാള്‍ പ്രസ്ഥാനത്തിനകത്തുനിന്നുതന്നെ 
ശിര്‍ക്കിലേക്കും അധപ്പതനത്തിലേക്കും നയിക്കുന്ന വാദങ്ങള്‍ ഉയര്‍ത്തി വലിയൊരു 
വിഭാഗത്തെ സ്വാധീനിച്ചു. എപ്പോഴൊക്കെ
 പ്രസ്ഥാനത്തില്‍ ഐക്യശ്രമങ്ങളുണ്ടായോ അപ്പോഴൊക്കെ അതിന് തുരങ്കം വെച്ച 
ഇദ്ദേഹത്തിന്റെ നിലപാടുകളെ സംശയദൃഷ്ടിയോടെയായിരുന്നു വീക്ഷിക്കേണ്ടിയിരുന്നത്. 
ആദര്‍ശവിരുദ്ധ നിലപാടുകളുടെ പേരില്‍ എപ്പോഴൊക്കെ പ്രസ്ഥാനത്തില്‍ തന്റെ 
നിലനില്‍പ്പിന് ഭീഷണിയുണ്ടായോ അപ്പോഴെല്ലാം ഇയാള്‍ കരണം മറിഞ്ഞു. രണ്ടാമതൊരു 
പിളര്‍പ്പിന് കാഹളം മുഴക്കി പ്രസ്ഥാനത്തിന് പുറത്തുപോയ
 ഇദ്ദേഹവും അനുയായികളും ഉയര്‍ത്തിയ വാദങ്ങള്‍ എന്തുമാത്രം അപകടം 
സൃഷ്ടിക്കുന്നതായിരുന്നുവെന്ന് നൂറ്റാണ്ടു പിന്നിടുന്ന പ്രസ്ഥാനനേതൃത്വം നേരത്തെ 
തിരിച്ചറിയേണ്ടതായിരുന്നു. 
തൗഹീദിന്റെ വ്യാഖ്യാനത്തെ അട്ടിമറിച്ച് അദൃശ്യ ശക്തികളായ ജിന്നിനെയും മലക്കിനെയും 
വിളിച്ചുതേടുന്നത് ശിര്‍ക്കല്ല എന്ന വാദമുയര്‍ത്തി. മുജാഹിദ് പ്രസ്ഥാനത്തിന്റെ 
ചരിത്രത്തിലാദ്യമായി സംവാദ വേദിയില്‍ സുന്നീ പണ്ഡിതന്മാര്‍ക്കിടയില്‍ തല 
താഴ്ത്തിയിരിക്കേണ്ട ഗതികേട് നമ്മുടെ മൗലവിമാര്‍ക്കുണ്ടായി. 
മനുഷ്യര്‍ക്കുണ്ടാവുന്ന മാനസികവും ശാരീരികവുമായ
 അസ്വാസ്ഥ്യങ്ങള്‍ ജിന്ന് ബാധയും പിശാച് ബാധയുമാണെന്ന് വിധിക്കപ്പെട്ടു. ഇസ്‌ലാഹീ 
കേരളത്തിന് അഭിമാനിക്കാന്‍ വക നല്‍കിയ സംഭാവനകളര്‍പ്പിച്ച പ്രദേശങ്ങളിലെ മുജാഹിദ് 
തറവാടുകളില്‍ ജിന്ന്  ചികിത്സകള്‍ അരങ്ങേറി. 21-ാം നൂറ്റാണ്ടില്‍ ഒരു സമൂഹത്തെ 
മുന്നോട്ട് നയിക്കേണ്ട പ്രസ്ഥാനത്തിലെ പുതുതലമുറക്കാരുടെയും പഴയ തലമുറക്കാരുടെയും 
ചര്‍ച്ച പ്രവാചകന് സിഹ്‌റ് ബാധിച്ചോ
 എന്നതിനെക്കുറിച്ചായി. ചില്ലിട്ട കാറില്‍ കറുത്ത പര്‍ദ ധരിച്ച് യാത്ര ചെയ്യുന്ന 
മുജാഹിദ് മങ്കമാര്‍ മുഖംമൂടികൂടി ധരിക്കേണ്ടതുണ്ടോ എന്നതിനെ സംബന്ധിച്ച് 
സംവാദങ്ങളുണ്ടായി. പുരുഷന്മാര്‍ക്ക് താടിവളര്‍ത്തല്‍ നിര്‍ബന്ധമാക്കപ്പെട്ടു. താടി 
വളര്‍ത്താത്തവനെ നമസ്‌കാരത്തില്‍ പിന്തുടരല്‍ നിഷിദ്ധമാക്കപ്പെട്ടു. മുട്ടോളം താടി 
വളര്‍ത്തിയ പുത്തന്‍കൂറ്റുകാരുടെ
 കുശുകുശുപ്പുകളും അന്തസ്സാരശൂന്യമായ ഭക്തിപ്രകടനങ്ങളും പള്ളിമൂലകളിലെ അരോചക 
കാഴ്ചകളായി. മുഷ്ടിചുരുട്ടിയും വിരലനക്കിയും പള്ളിയില്‍ നമസ്‌കരിക്കാന്‍ വന്ന 
സാധുക്കളുടെ നമസ്‌കാരത്തെ ഇവര്‍ ഫസാദാക്കി.
മുസ്‌ലിം ലോകത്തിന്റെ നാനാവിധമുള്ള പുരോഗതിയ്ക്കും സാധ്യമാകുംവിധം ഖുര്‍ആന്‍ 
നല്കുന്ന പ്രേരണകളെയും ആശയസൂചനകളെയും സംബന്ധിച്ച് സദുദ്ദേശ്യത്തോടെയുള്ള 
സ്വതന്ത്രവിചാരങ്ങളും ഗവേഷണങ്ങളും സമുദായത്തിന് പുരോഗതി നല്‍കിയിട്ടേയുള്ളൂ. 
വിശുദ്ധ വേദഗ്രന്ഥത്തിന്റെ അതുല്യവും ദൈവികവുമായ ഈ സവിശേഷതയെ 
തിരിച്ചറിഞ്ഞവരായിരുന്നു മുന്‍കാല പണ്ഡിതരും നവോത്ഥാന നായകരും.
 ഖുര്‍ആനിക പരിപ്രേക്ഷ്യത്തിലുള്ള നവോത്ഥാനത്തിന്റെ സമകാലിക വ്യാഖ്യാനങ്ങളെ 
പുച്ഛിച്ചുതള്ളുന്നുവെന്നതാണ് ഈ നവയാഥാസ്ഥിതികന്മാര്‍ ചെയ്യുന്ന ഏറ്റവും വലിയ 
ദ്രോഹം. ഒന്നും ചിന്തിക്കാന്‍ പാടില്ലായെന്നും തങ്ങളുടെ ശൈഖുമാര്‍ പറഞ്ഞതിനപ്പുറം 
പോകേണ്ടെന്നുമാണ് ഇവരുടെ തിട്ടൂരം. ഇവരുടെ ഊരയില്‍ കെട്ടിയ ചരടിന്റെ മറ്റേയറ്റം 
ആരുടെ കയ്യിലാണോ ആവോ? ഒരു
 പതിറ്റാണ്ടുമുമ്പ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ക്ക് വിധേയമായി ഈ 
പ്രസ്ഥാനത്തിന്റെ വേദികളില്‍നിന്നും പുറത്തുപോകേണ്ടിവന്ന നിസ്വാര്‍ഥരായ 
പണ്ഡിതന്മാരുടെയും പ്രവര്‍ത്തകരുടെയും ഗദ്ഗദം മേല്‌പോട്ടുയര്‍ന്ന് ഒരശനിപാതം പോലെ 
ആദര്‍ശവ്യതിയാനാരോപകര്‍ക്ക് തണലേകിയ കെ എന്‍ എം, എ പി പി വിഭാഗം 
നേതൃത്വത്തിനുമേല്‍ പതിച്ചിരിക്കുന്നു! ഇപ്പോഴവര്‍ ആരെയൊക്കെയാണ്
 പുറത്താക്കേണ്ടത് എന്ന ഗഹനമായ ചര്‍ച്ചയിലാണ്!!
പ്രപഞ്ചവികാസത്തിന്റെ ഗതിവേഗം കൂടുകയാണെന്ന് വെളിപ്പെടുത്തിയ നക്ഷത്ര വിസ്‌ഫോടന 
പഠനങ്ങള്‍ക്ക് 2011 ഒക്‌ടോബര്‍ മാസം ഊര്‍ജതന്ത്ര നൊബേല്‍ സമ്മാനം 
ലഭിക്കുകയുണ്ടായി. അമേരിക്കക്കാരായ സോള്‍പെള്‍മെട്ടര്‍, ആഡംറീസ്, ബ്രയാന്‍ഷ്മിറ്റ് 
എന്നിവരാണ് നോബല്‍ സമ്മാനത്തിനര്‍ഹമായത്. 1400 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് 
നടന്നുവെന്ന് പറയപ്പെടുന്ന മഹാവിസ്‌ഫോടനത്തിന്റെ
 പ്രത്യാഘാതമെന്നോണമാണ് പ്രപഞ്ചം വികസിക്കുന്നത് എന്നായിരുന്നു ഒരു നൂറ്റാണ്ടോളം 
ശാസ്ത്രലോകം കരുതിയിരുന്നത്. എന്നാല്‍ വികാസം കരുതപ്പെട്ടതിലും വേഗത്തിലാണെന്നും 
ഇത് തുടര്‍ന്നാല്‍ ലോകം വലിയൊരു മഞ്ഞുകട്ടയായിത്തീരുമെന്നും മറ്റുമാണ് ഇവരുടെ 
കണ്ടെത്തല്‍. ശാസ്ത്രലോകത്തിന് ഇന്നും അന്യമായ ഉമൃസ ഋിലൃഴ്യ (?)യാണത്രേ 
പ്രപഞ്ചവികാസത്തെ ത്വരിതപ്പെടുത്തുന്നത്.
ജീവന്റെ തുടിപ്പുതേടി നാസ അയച്ച പേടകം ക്യൂരിയോസിറ്റി ഇക്കഴിഞ്ഞ ആഗസ്തില്‍ 
ചൊവ്വയിലിറങ്ങി. 2011 നവംബര്‍ 26-നാണ് അമേരിക്കയിലെ ഫ്‌ളോറിയഡയില്‍ നന്നും 
ക്യൂരിയോസിറ്റി(ജിജ്ഞാസ) പറന്നുയര്‍ന്നത്. ദിവസത്തില്‍ ഏതാണ്ട് ഇരുപത്തിരണ്ടു 
ലക്ഷത്തി അറുപത്തി നാലായിരം കിലോമീറ്റര്‍ സ്പീഡില്‍ 56 കോടി 66 ലക്ഷം കിലോമീറ്റര്‍ 
ദൂരമാണ് പേടകം സഞ്ചരിച്ചത്. സുനിത വില്യംസ് വീണ്ടും
 ബഹിരാകാശത്ത് നടന്നതും ഈ മാസം തന്നെ.
യഥാര്‍ഥത്തില്‍ മുജാഹിദ് സെന്ററില്‍നിന്നും പുറത്തിറങ്ങുന്ന 
ചുണക്കുട്ടികള്‍ക്കായിരുന്നു നൊബേല്‍സമ്മാനം ലഭിക്കേണ്ടിയിരുന്നത്. ക്യൂരിയോസിറ്റി 
പറന്നുയരേണ്ടിയിരുന്നത് മുജാഹിദ് സെന്റര്‍ സ്ഥിതിചെയ്യുന്ന സി ഡി 
ടവറില്‍നിന്നായിരുന്നു. ഏറ്റവും ചുരുങ്ങിയത് പ്രപഞ്ചവികാസത്തെ സംബന്ധിച്ച 
ഖുര്‍ആനിലെ 51:47-ാം വചനവും ഭൂമുക്കുപുറത്തെ ജീവസാന്നിധ്യത്തെ
 സൂചിപ്പിക്കുന്ന 25:59-ാം വചനവും ഇ മെയിലായി അമേരിക്കന്‍ സായിപ്പന്മാര്‍ക്ക് 
അയച്ചുകൊടുക്കാനെങ്കിലും നമുക്ക് സാധിക്കേണ്ടിയിരുന്നു. നവോത്ഥാനത്തിന്റെ 
രണ്ടാമത്തെ നൂറ്റാണ്ടിലെങ്കിലും നമുക്കതിന് കഴിയുമോ ചങ്ങാതിമാരെ? ഇനിയെങ്കിലും 
തെറ്റ് തിരുത്താന്‍ തയ്യാറായാല്‍ നന്ന്. 
നവോത്ഥാനത്തിന്റെ ഒന്നാം നൂറ്റാണ്ട് ആഘോഷിക്കാന്‍ കൊട്ടും കുരവയുമായി 
നിരത്തിലിറങ്ങാന്‍ പോകുന്നവരെ, ഇത്തരം അസാധ്യവും ഭ്രാന്തവുമായ അപരചിന്തകള്‍ 
നിങ്ങള്‍ക്ക് അലോസരമുണ്ടാക്കിയെങ്കില്‍ പൊറുത്തു മാപ്പാക്കണം.
Abdul Azeez Ahmed

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to